Sports
ന്യൂഡൽഹി: മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജിന് പദ്മഭൂഷൺ പുരസ്കാരം. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമയ്ക്കും ഹർമൻ പ്രീത് കൗറിനും പദ്മശ്രീ ബഹുമതിയും ലഭിച്ചു. കായികരംഗത്തുനിന്ന് ഒൻപതു പേർക്കാണ് 2026 പദ്മ ബഹുമതികൾ ലഭിച്ചത്.
ബൽദേവ് സിംഗ്, ഭഗവൻദാസ് റയ്ക്വാർ, കെ. പജനിവേൽ, പ്രവീൺ കുമാർ, ഹോക്കി താരം സവിത പൂനിയ, വ്‌ളാദിമിർ മെസ്റ്റ്വിരിഷ്‌വി എന്നിവർ കായികരംഗത്തുനിന്ന് പദ്മശ്രീ നേടിയവരാണ്.
കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, കെ.ടി. തോമസ്, പി. നാരായണൻ എന്നിവർ പദ്മവിഭൂഷൺ ബഹുമതി നേടിയ മലയാളികളാണ്. പദ്മവിഭൂഷൺ നേടിയ ആകെ അഞ്ചുപേരിൽ മൂന്നുപേരും കേരളത്തിൽനിന്നുള്ളവരാണ്.
Movies
മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്ക് പദ്മഭൂഷൺ ലഭിച്ചിരിക്കുന്നു. എത്രയോ ദശകങ്ങൾക്ക് മുൻപ് ലഭിക്കേണ്ട അംഗീകാരമായിരുന്നു ഇതെന്ന് സംശയമില്ല. ഈ അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽകൂടി ജനഹൃദയങ്ങൾ കീഴടക്കാൻ ആവോളം വേണ്ടത് അയാൾ ചെയ്തുകഴിഞ്ഞിരുന്നു.
1998-ൽ കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരിക്കുമ്പോഴാണ് മമ്മൂട്ടിക്ക് പത്മശ്രീ ലഭിക്കുന്നത്. പിന്നീട് പത്മഭൂഷനായി മമ്മൂട്ടിയുടെ പേര് പലപ്പോഴായി ഉയർന്നു കേട്ടെങ്കിലും ഇപ്പോഴാണ് അത് ലഭിച്ചത്. മുൻ വർഷങ്ങളിലെല്ലാം മമ്മൂട്ടിയുടെ പേര് ഉണ്ടാകുമെന്ന് അവസാനവട്ടം കരുതിയെങ്കിലും ഇല്ലായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു രംഗത്തു വരികയും ചെയ്തിരുന്നു.
എന്നാൽ മമ്മൂട്ടി ഈ പുരസ്കാരം അർഹിച്ചിരുന്നു എന്നതിൽ ഫാൻ ബേസ് വ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്.
ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിന്റെ 55-ാം വർഷം രാജ്യത്തിന്റെ പരമോന്നതബഹുമതി നേടിയിരിക്കുന്നു. സ്വന്തം കഠിനാധ്വാനം കൊണ്ട് മലയാളസിനിമയിലെ മെഗാസ്റ്റാർ പദവി അലങ്കരിക്കുന്ന മഹാനടന് മലയാളികളുടെ സ്വന്തം മമ്മൂക്കായ്ക്ക് ആശംസകൾ.
National
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരബഹുമതിയായാണ് പദ്മവിഭൂഷൺ നൽകുന്നത്.
പത്മവിഭൂഷൺ ലഭിച്ച അഞ്ച് പേരിൽ മുന്ന് പേരും മലയാളികളാണ്. ഇവർക്കു പുറമേ വയലിനിസ്റ്റ് എൻ. രാജം, നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം) എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചത്.
ചലച്ചിത്ര നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.
എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കയിൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.